2009, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

അയ്യേ... അപ്പി...

ഏതാണ്ട് അഞ്ചാറു വര്‍ഷങ്ങള്‍ക്കു മുന്‍പ് മിലോസ് ഫോര്‍മന്റെ അമദ്യൂസ് (1984) എന്ന ചിത്രം ഞാന്‍ കണ്ടത് ലോകസിനിമയിലുള്ള കമ്പത്തോടെന്നതിനേക്കാളുപരിയായി മൊസാര്‍ട്ട് എന്ന സംഗീതജ്ഞനോടുള്ള അരാധന മൂത്താണ്. പക്ഷെ സിനിമ കണ്ടുതുടങ്ങിയപ്പോള്‍ കോമാളിയെപ്പോലെ പെരുമാറുന്ന മൊസാര്‍ട്ട് എന്നെ തികച്ചും നിരാശപ്പെടുത്തിക്കളഞ്ഞു. പീറ്റര്‍ ഷാഫറുടെ നാടകത്തെ ആധാരമാക്കിയുള്ളതും എട്ട് ഓസ്ക്കാറുകള്‍ കരസ്ഥമാക്കിയിട്ടുള്ളതുമായ ഈ സിനിമ, അതുല്യനായ ആ സംഗീതജ്ഞനെ അവഹേളിക്കുന്നതായല്ലോ എന്ന ചിന്ത എന്നെ ശരിക്കും വേദനിപ്പിച്ചു. പോരാത്തതിന് ചില രംഗങ്ങളിലെ സംഭാഷണങ്ങളും അതിലെ പരാമര്‍ശങ്ങളും അറപ്പുളവാക്കുന്നതുമായിരുന്നു. മൊസാര്‍ട്ടും അദ്ദേഹത്തിന്റെ കാമുകിയായ കോണ്‍സ്റ്റന്‍സും തമ്മിലുളള പ്രണയരംഗം തന്നെ ഉദാഹരണമായെടുക്കാം. മറ്റൊരു സംഗീതജ്ഞനായ സലിയേരി അവിചാരിതമായി ഇതിനു ദൃക്സാക്ഷിയാകുന്നതായിട്ടാണ് സിനിമയില്‍ ഈ രംഗം അവതരിപ്പിച്ചിരിക്കുന്നത്.
ചോക്ളേറ്റുകള്‍ കട്ടെടുത്തു തിന്നാനായി ആര്‍ച്ചുബിഷപ്പിന്റെ തീന്‍മേശയുടെ അടുത്തെത്തിയ സലിയേരി, ഒരു പെണ്‍കുട്ടി (കോണ്‍സ്റ്റന്‍സ്) ഓടിവരുന്നതു കാണുമ്പോള്‍ അവളുടെ കണ്ണില്‍പ്പെടാതെ ഒളിച്ചുനില്‍ക്കുന്നു. അവളെ തിരഞ്ഞുവരുന്ന മൊസാര്‍ട്ട് അവള്‍ മേശക്കടിയിലുണ്ടെന്നു മനസ്സിലാക്കി അതിനടിയിലേയ്ക്ക് കയറുന്നു. അവരുടെ കളിചിരികള്‍ക്കിടയില്‍ താഴെ നല്‍കിയീരിക്കുന്ന സംഭാഷണത്തില്‍ അവര്‍ ഏര്‍പ്പെടുന്നു.
MOZART
Because here everything goes
backwards. People walk backwards,
dance backwards, sing backwards, and
talk backwards.

CONSTANZE
That's stupid.

MOZART
Why? People fart backwards.

പിന്നീട് താന്‍ പറയുന്ന പല വാചകങ്ങളും തിരിച്ചുചൊല്ലാന്‍ മൊസാര്‍ട്ട് അവളോട് ആവശ്യപ്പെടുന്നുണ്ട്. പല വാചകങ്ങളും തിരിച്ചുചൊല്ലുമ്പോള്‍ Kiss my ass, Eat my shit എന്നിങ്ങനെയുള്ള വാചകങ്ങളായാണ് അവ മാറുന്നത്. എന്തുകൊണ്ടാണ് ഇങ്ങിനെ തുടര്‍ച്ചയായി fart/shit/ass എന്നീ പദപ്രയോഗങ്ങളെന്ന് ഞാന്‍ ചിന്തിക്കാതിരുന്നില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മൊസാര്‍ട്ടിന്റെ കാലത്ത് ഇതത്ര അപരിചിതമല്ലായിരുന്നുവെന്നും അദ്ദേഹം തന്നെ ബന്ധുക്കള്‍ക്ക് എഴുതിയ പല കത്തുകളിലും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നുവെന്നും മനസ്സിലായത്. പോരാത്തതിന് Leck mich im Arsch (Lick me in the arse) എന്ന പേരില്‍ അദ്ദേഹത്തിന്റെ ഒരു സംഗീതശില്‍പ്പവും ഉണ്ടെത്രേ!
അത് ചരിത്രവസ്തുത, എന്നാല്‍ സാഹിത്യത്തിലും ഇങ്ങിനെയുള്ള പരാമര്‍ശങ്ങള്‍ വിരളമല്ല. ചീഞ്ഞുനാറുന്ന ഭരണവ്യവസ്ഥയെ പരിഹസിക്കാനായി ഒ. വി. വിജയന്‍ സുദീര്‍ഘമായ വിസര്‍ജജനവര്‍ണ്ണനകളെ ഒരു സങ്കേതമെന്നനിലയില്‍ ധര്‍മ്മപുരാണത്തില്‍ ഉപയോഗിച്ചിട്ടുള്ളതാണല്ലോ.
എന്നാല്‍ ഏറ്റവും പരിതാപകരമായി തോന്നുന്നത് പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിസര്‍ജ്യഭാഷണം നടത്തുന്നതാണ്. ടു ഹരിഹര്‍നഗര്‍ എന്ന സിനിമയില്‍ സലിംകുമാര്‍ സെപ്റ്റിക് ടാങ്ക് ക്ലീന്‍ ചെയ്യുന്ന ഒരാളായിവന്ന് ഇത്തരത്തിലുള്ള ഒരു കസര്‍ത്ത് നടത്തുന്നുണ്ട്. സലീംകുമാര്‍ അങ്ങോട്ട് ആവശ്യപ്പെട്ടുവാങ്ങിയ റോള്‍ ആണ് ഇതെന്നാണ് വനിതയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നത്. എന്നിട്ടും മറ്റു ലക്ഷ്യങ്ങളില്ലാതെ തമാശയ്ക്കുവേണ്ടി തമാശയുണ്ടാക്കാനല്ലാതെ അദ്ദേഹത്തിനു കഴിയുന്നുമില്ല. ഇവിടെ കഥാപാത്രത്തിന്റെ ജോലിയുടെ മാന്യതക്കുറവല്ല, മറിച്ച് വിസര്‍ജ്യഭാഷണം തന്നെ പ്രേക്ഷകര്‍ കൊതിക്കുന്നതാണെന്നമട്ടിലുള്ള ചിത്രീകരണമാണ് ആരോചകമായി തോന്നുന്നത്.