2009, ജനുവരി 31, ശനിയാഴ്‌ച

കഥ മറയുമ്പോള്‍


ശ്രീനിവാസന്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതിയ കഥപറയുമ്പോള്‍ എന്ന ജനപ്രിയ ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ചും അതിലെ ജാതി പ്രതിനിധാനങ്ങളെക്കുറിച്ചും (Representations of Caste) ഏതാനും ചില നിരീക്ഷണങ്ങള്‍ നടത്തുകയാണിവിടെ.
ഈ ചിത്രത്തിലെ ജാതിപ്രതിനിധാനത്തെക്കുറിച്ചു പറയുമ്പോള്‍ ആദ്യം കണക്കിലെടുക്കേണ്ടത് ബാലനെന്ന ദളിത കഥാപാത്രത്തെത്തന്നെയാണ്. ചിത്രത്തിലെവിടെയും ബാലന്‍ 'മികച്ച' ക്ഷുരകനാണെന്നു പറയുന്നില്ല. മാത്രമല്ല ബാലന്റെ കഴിവുകേടുകളെയാണ് ഈ ചിത്രം വരച്ചുകാട്ടുന്നത്. ഒരു കത്രികയോ കസേരയോ വാങ്ങുവാന്‍ പോലും കാശില്ലാത്തയാളാണയാള്‍ എന്നതില്‍ തെല്ല് അതിശയോക്തിയുണ്ടെന്നുതോന്നുന്നതും സ്വാഭാവികമാണ്. ബാലന്‍ ഈ ചിത്രത്തിലെ നായക കഥാപാത്രമാക്കപ്പെടുന്നത് അശോക് രാജ് എന്ന താരാധികാര സ്ഥാനവുമായുള്ള മുന്‍പരിചയമൊന്നുകൊണ്ടുമാത്രമാണ്. പട്ടിണിയുടെ ഒരു ഭൂതകാലം താരത്തിനുണ്ടെങ്കിലും താരത്തിന്റെ ജാതിയെക്കുറിച്ച് കൃത്യമായ സൂചനകളില്ല. ജനപ്രിയ സിനിമകളിലെ പതിവുരീതികളനുസരിച്ച് വെളുത്തതൊലിനിറം സവര്‍ണത്വത്തെക്കുറിക്കാനാണ് ഉപയോഗിക്കാറ്. അങ്ങിനെ നോക്കുമ്പോള്‍ അശോക് രാജ് സവര്‍ണന്‍ തന്നെയാണ്. മാത്രമല്ല ഒരുപാടു ബ്രാഹ്മണ/നായര്‍ കഥാപാത്രങ്ങളെ (ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, അയ്യര്‍ ദി ഗ്രേറ്റ്, മേഘം, പട്ടാളം എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം)അവതരിപ്പിച്ചിട്ടുള്ള മമ്മൂട്ടിയെത്തന്നെ ഇവിടെ താരമായി കൊണ്ടുവരുമ്പോള്‍ ഈ നിഗമനം ശരിയാകാനുള്ള സാദ്ധ്യതയും വര്‍ദ്ദിക്കുന്നു. അശോക് രാജുമായുള്ള മുന്‍സൌഹൃദം ബാലന്‍ പുതുക്കാത്തത് അദ്ദഹം 'പ്രശസ്തി ആഗ്രഹിക്കാത്തവനായതുകൊണ്ടല്ല മറിച്ച് അപകര്‍ഷതയുള്ളവനായതു കൊണ്ടാണ് ' എന്നുവരെ താരകഥാപാത്രത്തിലൂടെ പറഞ്ഞുവയ്ക്കുന്നുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം നല്ലഗുണങ്ങളെപ്പോലും ജാതിജന്യമായ ദുര്‍ഗുണമായി ചിത്രീകരിക്കുവാന്‍ ജനപ്രിയ സിനിമകള്‍ ശ്രമിക്കുന്നുവെന്നതാണ്. പ്രശസ്തനും ആഡ്യനുമായ സുഹൃത്ത് ദരിദ്രനും ദളിതനുമായതന്നെ അംഗീകരിക്കുമോയെന്ന ഭയമാണ് ബാലനെ ദരിദ്രനാക്കിയിതുവരെ നിറുത്തിയതെന്നാണ് ഈ സിനിമയുടെ പ്രേക്ഷകര്‍ അനുമാനിക്കുക. അതുപോലെത്തന്നെ താരകഥാപാത്രത്തിന്റെ നല്ല മനസ്സാണ് ബാലന്‍ തന്റെ സുഹൃത്താണെന്നു സദസ്സിനു മുന്‍പില്‍ സാക്ഷ്യപ്പെടുത്താന്‍ ഇടയാക്കുന്നത് (അങ്ങിനെ ചെയ്യേണ്ട ആവശ്യം അദ്ദേഹത്തിനില്ലാതിരുന്നിട്ടു കൂടി). ചുരുക്കത്തില്‍ സവര്‍ണന്റെ മഹത്വവും ദളിതന്റെ കഴിവില്ലായ്മയും ആഘോഷിക്കുകയാണ് ഈ ചിത്രം ചെയ്യുന്നത്.
ബാലന്റെ ഭാര്യയായ ശ്രീദേവിയും(മീന)സസൂക്ഷ്മം വിലയിരുത്തപ്പെടേണ്ട കഥാപാത്രം തന്നെയാണ്. ദളിത നായകന്റെ സ'വര്‍ണ'യായ ഭാര്യയാണ് അവള്‍. അതിനു കാരണമായിപ്പറയുന്നത് പ്രണയത്തിന്റേയും ഒളിച്ചോട്ടത്തിന്റേയും പൂര്‍വ്വകാല ചരിത്രമാണ്. ദളിതയായ ഒരുവളെ നായികയാക്കുന്നതിനെക്കുറിച്ച് ജനപ്രിയ സിനിമകള്‍ക്ക് ഇതുവരെ ആലോചിക്കാന്‍പോലും കഴിഞ്ഞിട്ടില്ലെന്നുള്ളത് പൊതുവെ പരിഷ്കാരികളും വിദ്യാസമ്പന്നരും പുരോഗമനവാദികളുമെന്ന് അവകാശപ്പെടുന്ന മലയാളികളുടെ സൌന്ദര്യ സങ്കല്‍പ്പങ്ങളുടെ പക്ഷപാതിത്വത്തിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്.

2009, ജനുവരി 20, ചൊവ്വാഴ്ച

വെറുതെ ഒരു സിനിമ

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമാണല്ലോ അക്കു അക്ബര്‍ സംവിധാനം ചെയ്ത വെറുതെ ഒരു ഭാര്യ. സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാന്‍ ശ്രമിക്കുന്നുവെന്നതുകൊണ്ട് താരതമ്യേന നല്ലൊരു ശതമാനം സ്ത്രീ പ്രേക്ഷകരെയും ഈ ചിത്രത്തിന് ആകര്‍ഷിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഈ ചിത്രത്തെ മറ്റു പുരുഷകേന്ദ്രീകൃത മലയാള ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന എന്തെങ്കിലും പ്രത്യേകതകള്‍ ഉണ്ടോയെന്ന് കണ്ടെത്താന്‍ ശ്രമിക്കുമ്പോളാണ് ഈ ചിത്രവും പുതുമയുള്ളതല്ലെന്ന് വ്യക്തമാകുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍സ് മുതല്‍ തന്നെ തികച്ചും ശുഷ്കവും കപടവുമായൊരു വിമോചന സിദ്ധാന്തമാണ് ഇത് മുന്നോട്ടുവയ്ക്കുന്നതെന്നാണ് ഞാനിവിടെ പറയാനാഗ്രഹിക്കുന്നത്.

ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഓവര്‍സിയറായ സുഗുണന്റെ കുടുംബത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഈ സിനിമയ്ക്ക് പ്രമേയം. അയാളാകട്ടെ പുരുഷമേധാവിത്വത്തില്‍ വിശ്വസിക്കുന്നവനും ഭാര്യയെ അവളുടെ വീട്ടുജോലികളില്‍ യാതൊരുവിധത്തിലും സഹായിക്കാത്തവനും ആണ്. നേരം പുലരുന്നതു മുതല്‍ അര്‍ദ്ധരാത്രിയാകുവോളം വീട്ടുജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബിന്ദുവില്‍ (ഗോപിക)നിന്നാണ് ചിത്രം തുടങ്ങുന്നത്. എന്നാല്‍ എന്താണ് വീട്ടമ്മചെയ്യുന്നതെന്ന് അരണ്ടവെളിച്ചത്തിലുള്ള പ്രാരംഭ സ്വീക്വന്‍സില്‍ നിന്നും ഗണിച്ചെടുക്കുക പ്രയാസമായാണ് തീയേറ്ററിലിരുന്ന് ഈ സിനിമ കണ്ട എനിക്കനുഭവപ്പെട്ടത്. ചിത്രത്തിലുടനീളം സ്ത്രീകളുടെ പ്രയത്നത്തെ ഇതുപോലെ അവഗണിക്കുന്നതോ നിസ്സാരവത്കരിക്കുന്നതോ കാണാം.എന്നാല്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നുവെന്നതാണ് ഈ സിനിമ അവകാശപ്പെടുന്നത്. അതുകൂടാതെ രൂക്ഷവിമര്‍ശനത്തിന് വിധേയമാക്കേണ്ട ജയറാമിന്റെ സുഗുണന്‍ എന്ന കഥാപാത്രമാകട്ടെ ചിത്രത്തിന്റെ അവസാനം സഹതാപം പിടിച്ചുപറ്റുന്നതായും ന്യായീകരിക്കപ്പെടുന്നതായും കാണാന്‍ കഴിയും.

സ്വന്തം ഷര്‍ട്ടിന്റെ ബട്ടണിടാന്‍ പോലും ഭാര്യയുടെ സഹായം തേടുന്നവനാണു സുഗുണന്‍. അവളെ കേവലമൊരു വസ്തുവായി മാത്രം കണക്കാക്കുകയെന്നത് അയാളുടെ പ്രകൃതത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. അവളുടെ വികാരവിചാരങ്ങളെ ഒട്ടും മാനിക്കാതെ അവളെ തന്റെ ചൊല്‍പ്പടിക്കുനിറുത്താന്‍ അയാള്‍ തത്രപ്പെടുന്നു. അങ്ങിനെ രോഗിണിയായ സ്വന്തം അമ്മയെ കാണുവാനും സഹോദരന്റെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കുവാനും അവന്‍ അവളെ അനുവദിക്കുന്നില്ല. ഈ അടിമത്തില്‍ നിന്നും രക്ഷനേടുവാനുള്ള അവളുടെ ശ്രമം കുടുംബത്തിന്റെ തകര്‍ച്ചയില്‍ കലാശിക്കുന്നു. മകളെക്കുറിച്ചുള്ള അച്ഛന്റ ആവലാതികള്‍ അയാളുടെ സമനില തെറ്റിക്കുന്നു. ഇവിടം മുതലാണ് കാര്യങ്ങള്‍ നായകനനുകൂലമാകുന്നത്. അതുവരെ അവന്റെ ക്രൂരതയില്‍ അവനോടു വെറുപ്പുള്ളവരായിത്തീര്‍ന്ന പ്രേക്ഷകര്‍ ഇപ്പോള്‍ അവന്റെ കഷ്ടതകളില്‍ അവനോട് സഹതാപമുള്ളവരായിത്തീരുന്നു. അവന്റെ ഈ അവസ്ഥയ്ക്കുകാരണം അവനെയും മകളെയും ഉപേക്ഷിച്ചു തന്റെ വീട്ടിലേയ്ക്കുപോയ ഭാര്യയാണെന്ന പുരുഷകഥാപാത്രങ്ങളുടെ ലളിത യുക്തിയില്‍ അവര്‍ വിശ്വസിക്കുന്നു. എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും 'അഡ്ജസ്റ്റ് ' ചെയ്തു ജീവിക്കേണ്ടവളാണ് ഭാര്യയെന്നുവരെ ഈ ചിത്രം പറഞ്ഞുവയ്ക്കുന്നു. സുഗുണന്റെ അമ്മായിഅച്ഛനും (ഇന്നസെന്റ്) മനശാസ്ത്രജ്ഞനും (ഗണേശ്കുമാര്‍) കഥാഗതി തങ്ങള്‍ക്കനുവദിച്ചുതന്ന ആധികാരികതയെ മുതലാക്കിക്കൊണ്ട് പിതൃദായകവ്യവസ്ഥയുടെ മൂല്യങ്ങള്‍ പക്ഷപാതമില്ലാത്ത നീതിബോധത്തില്‍ നിന്നും ഉരുത്തിരിയുന്നതാണെന്ന വ്യാജ്യേന അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു.

ഇവിടെ പരിഗണിക്കേണ്ട മറ്റൊരു വസ്തുത സ്ത്രീകളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുവാന്‍ ശ്രമിക്കുന്ന ഈ ചിത്രം ഫെമിനിസ്റ്റുകളെ എപ്രകാരം ചിത്രീകരിക്കുന്നുവെന്നതാണ്. സോണാനായര്‍ അവതരിപ്പിക്കുന്ന കഥാപാത്രം പലപ്പോഴും ജനപ്രിയ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുളള ഫെമിനിസ്റ്റ് വാര്‍പ്പുമാതൃകകളില്‍ നിന്ന് ഒട്ടും വ്യത്യസ്തയല്ല. മാത്രമല്ല തന്റെ ഔദ്യോദിക കര്‍ത്തവ്യങ്ങള്‍ പാടെ മറന്നുകൊണ്ട് പുരുഷനെതിരെ കവലപ്രസംഗം നടത്തുന്നവരാണ് ഫെമിനിസ്റ്റുകള്‍ എന്ന ധാരണയും ഈ കഥാപാത്രം പരത്തുന്നു. സ്ത്രീകളുടെ പോരാട്ടമല്ല പുരുഷന്റെ മഹാമനസ്കതയാണ് സ്ത്രീവിമോചനം സാദ്ധ്യമാക്കുന്നതെന്നും ഈ ചിത്രം പറയാന്‍ ശ്രമിക്കുന്നു. യഥാര്‍ത്ഥത്തില്‍ ചിത്രത്തിലെ സമത്വരാഷ്ട്രീയം തുടങ്ങിയയിടത്തുതന്നെ നില്‍ക്കുന്നു. ചിത്രം അവസാനിക്കുമ്പോള്‍ സുഗുണന്‍ തന്റെ പത്രപാരായണമെന്ന 'ഭാരിച്ച' ജോലി ചെയ്യുന്നു. ബിന്ദു പണ്ടത്തേതുപോലെ അടുക്കളയില്‍ വീട്ടുപണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഒരേയൊരു വ്യത്യാസം മാത്രം: ഇപ്പോള്‍ അവള്‍ക്കു ജോലി ഭാരം ലഘൂകരിക്കുന്നതിനായി വാഷിംഗ് മെഷീനും മിക്സിയുമുണ്ട് !-- തീര്‍ച്ചയായും പിതൃകേന്ദ്രീകൃത വ്യവസ്തയ്ക്കു കീഴ്പ്പെട്ടതിനു കിട്ടിയ പാരിതോഷികം...